കോട്ടയം: പാലായില്‍ ഇന്ന് ജനവിധി. രാവിലെ എട്ടരയോടെ ആദ്യഫല സൂചനകള്‍ ലഭിക്കും.
പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ രാവിലെ എട്ടുമണിക്കുതന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്.
അതിനുശേഷം അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങൾ തീരുമാനിക്കുക.
176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 71.26 ആയിരുന്നു ഇത്തവണത്തെ പോളിംഗ് ശതമാനം.
14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന് അറിയാം.
പാലായില്‍ ഇക്കുറി ജയം ഉറപ്പാണെന്ന് ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന് പറഞ്ഞു. പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നും കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം പിന്തുണച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ജോസ് ടോമും പറഞ്ഞു. എന്തായാലും പാലായിലെ വിധി നമുക്ക് കാത്തിരുന്നുതന്നെ കാണാം.