തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കിയ വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഓര്‍ഡിനന്‍സ് ഇറക്കിയതിന് വിശദീകരണം നല്‍കിയത്.
മുന്‍പും സര്‍ക്കാരുകള് ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ടെന്നും ഇത് ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കില്ലെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ മന്ത്രി വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി രണ്ട് വര്‍ഷമാക്കി കുറച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇത് സംബന്ധിച്ചാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടത്.
നേരത്തെ മൂന്ന് വര്‍ഷമായിരുന്നത് രണ്ട് വര്‍ഷമാക്കി കുറയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. ഇതിനെതിരെ ബി.ജെ.പി രംഗത്തു വന്നിരുന്നു. ഓർഡിനൻസ് നിലവിൽ വരുന്നതുവരെ നിലവിലുള്ള പ്രസിഡന്‍റ് പ്രയാർ ഗോപാകൃഷ്ണനും അംഗം അജയ് തറയിലിനും തുടരാം. മൂന്നാമത്തെ അംഗം കെ.രാഘവന് ഒരു വർഷം കൂടി കാലാവധിയുണ്ട്. തീർത്ഥാടന ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ കാലാവധി കുറച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിനെയും ഒരംഗത്തെയും പിരിച്ചുവിടാനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.