കൊച്ചി: ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. അന്താരാഷ്ട്രതലത്തിലെ അസംസ്കൃത എണ്ണവിലയും രൂപ ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്.
ദിവസേന വില മാറുന്നതിനാല്‍ വില വര്‍ധന ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാകും മാറുന്നത്. എന്നാല്‍, ഒരുമാസത്തെ കണക്ക് നോക്കുമ്പോളാണ് വിലയിലുള്ള വന്‍മാറ്റം വ്യക്തമാവുന്നത്.
എന്നാല്‍ ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഉണ്ടായ വര്‍ധനയെപ്പറ്റി കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി കണ്ണന്താനം പറഞ്ഞത് ശ്രദ്ധേയമായി.
പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചതു രാജ്യത്തിന്റെ വികസനത്തിനുള്ള പണം കണ്ടെത്താനാണെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, കക്കൂസ് മുതലായവ ഉണ്ടാക്കാന്‍ പണം വേണം.
വാഹനം വാങ്ങാൻ കഴിവുള്ളവർ ഇന്ധനം നിറയ്ക്കുമ്പോള്‍ ഇത്തരം കാര്യങ്ങൾക്കായി ഒരു തുക അധികം നൽകുന്നതിൽ തെറ്റില്ല. ഇതിന്റെ പേരിൽ രാജ്യത്തു വിലക്കയറ്റമുണ്ടായിട്ടില്ലെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ചരക്കുഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന്റെ വിലവര്‍ധന അവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധനയ്ക്ക് കാരണമാകും.