തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻപ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പെൻഷൻ പ്രായം ഉയർത്തണമെന്നുള്ളത് നിർദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും കൂട്ടിച്ചേര്‍ത്തു. സുശീൽ ഖന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചർച്ചയായത്. ചെറുപ്പക്കാർക്ക് ആശങ്കവേണ്ട. തൊഴിൽ അവസരങ്ങളും തൊഴിൽ സാധ്യതകളും കൂട്ടും. സർക്കാർ-പൊതുമേഖലകളിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വി.ടി.ബൽറാം എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇക്കാര്യത്തിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് വി.ടി ബൽറാം പറഞ്ഞു. കെഎസ്ആർടിസിയെ മറയാക്കി മറ്റുമേഖലകളിലും പെൻഷൻപ്രായം 60 ആക്കാൻ നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യ തീരുമാനമാണെന്നും ബൽറാം പറഞ്ഞു.