കൊച്ചി: ഫോർട്ട് കൊച്ചി വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ സർവീസ് ഇന്ന് മുതല്‍ കൊച്ചിയില്‍. 16 കോടി രൂപ ചെലവിൽ കൊച്ചി കോർപ്പറേഷന്‍ യാഥാർത്ഥ്യമാക്കുന്ന റോറോ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും.
ഇരുവശത്തുകൂടിയും വാഹനങ്ങൾ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറായ റോറോ രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം തുടങ്ങുന്നത്. നിലവില്‍ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക എന്നാൽ, റോറോ വാഹനങ്ങളെ അക്കരെ കടത്താൻ ഒരു പാലം പോലെ പ്രവർത്തിക്കും.
8 കോടി രൂപ ചെലവിൽ കൊച്ചി കപ്പൽശാലയില്‍ നിര്‍മ്മിച്ച റോറോ യാനങ്ങൾ ആധുനിക രീതിയിലുള്ള ജെട്ടിയിലാണ് അടുക്കുക. റോറോയിൽ മൂന്നര മിനിറ്റ് മാത്രം മതി ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലെത്താൻ. നാല് ലോറി, 12 കാറുകൾ, 50 യാത്രക്കാർ എന്നിവരെ ഒരേസമയം വഹിക്കാനാകും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ റോറോയ്ക്കാവുമെന്നാണ് പ്രതീക്ഷ.