കൊച്ചി: വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തിവെച്ചു. വിമാനത്താവളത്തിന്‍റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതിനെത്തുടർന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ക്രമാതീതമായി വെള്ളം ഉയരാൻ സാധ്യതയുള്ളതും വിമാനത്താവളത്തിലും പരിസരത്തും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണ് സര്‍വീസ് നിര്‍ത്തിവച്ചത്.
വിമാനത്താവളത്തിന്‍റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചതിനാൽ എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ എല്ലാ സർവീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു.