തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിലെ വേദിയിൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.
ചടങ്ങിന്‍റെ ആദ്യ ലിസ്റ്റാണു പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു കഴിഞ്ഞദിവസം അയച്ചത്. അന്തിമപട്ടിക പൂർത്തിയാക്കി അയച്ചത് ഇന്നാണ്. ഇതനുസരിച്ച് ഇ.ശ്രീധരനും രമേശ് ചെന്നിത്തലയും ഉദ്ഘാടന വേദിയിൽ ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു.
മെട്രോ ഉദ്ഘാടനവേദിയിൽ ഇ.ശ്രീധരനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് പരിപാടി നോട്ടിസ് പുറത്തിറക്കിയതു വലിയ വിവാദമായിരുന്നു. പ്രധാനമന്ത്രിയുടെ അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസും പറഞ്ഞു.
വേദിയിൽ ഉൾപ്പെടുത്താൻ 13 പേരുടെ പട്ടികയാണ് കെഎംആർഎൽ നൽകിയിരുന്നത്. എന്നാൽ ഏഴുപേരുടെ പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് നൽകിയത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയർ സൗമിനി ജെയ്ൻ, കെ.വി. തോമസ് എംപി എന്നിവരുടെ പേരുകളാണ് പിഎംഒ അംഗീകരിച്ചിരുന്നത്.