തിരുവനന്തപുരം:പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക്പോരിലാണ്.
ഇരുവരും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുക മാത്രമല്ല,പരസ്പരം വിമര്‍ശനം ഉന്നയിച്ച് കൊണ്ട് ഏറ്റുമുട്ടുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ എത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ശ്ലാഘനീയമാണ്
എന്ന് പറയുന്ന കത്ത് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മെത്തയ്ക്ക് അയച്ചത്.
Also Read:കേന്ദ്രവുമായി ആലോചിക്കാതെ കാര്യങ്ങൾ ചെയ്ത് പിണറായി അപഹാസ്യനാകുന്നു!
കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുന്ന വിദേശകാര്യ മന്ത്രാലയം മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ 95 മാസ്ക്,ഫെസ് ഷീല്‍ഡ്,
കൈയുറകള്‍ തുടങ്ങിയവ ഉറപ്പ് വരുത്തുന്നതിന് എയര്‍ലൈനുകളോട് കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ വിദേശകാര്യമന്ത്രാലയം തന്നെ കൈമാറും,വന്ദേ ഭാരത് മിഷന്‍ ഫ്ലൈറ്റുകളുടെ നടത്തിപ്പിന്
ഈ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നും കത്തില്‍ പറയുന്നുണ്ട്.
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ പ്രതിപക്ഷവും പ്രവാസി സംഘടനകളും വിമര്‍ശിക്കുന്ന
സാഹചര്യമാണുള്ളത്.സംസ്ഥാന സര്‍ക്കാര്‍ നിലപാട് കാരണം പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് യുഡിഎഫ് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രായോഗിക സമീപനങ്ങള്‍ സ്വീകരിച്ചതിന് വിദേശകാര്യ മന്ത്രാലയം സംസ്ഥാനത്തെ അഭിനന്ദിച്ചിരിക്കുകയാണ്.
അതേസമയം വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ ആന്‍റി ബോഡി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.