കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം നിഷേധിച്ചു.
അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ജാമ്യ ഹര്‍ജി തള്ളിയ കോടതി, യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ല എന്ന് നിഷ്കര്‍ഷിക്കുകയായിരുന്നു. കൂടാതെ, കേസിൽ പിടിച്ചെടുത്ത തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും, പ്രതികള്‍ പുറത്തിറങ്ങിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ്ര്‍ ജില്ലാ സെഷൻസ് കോടതി ജാമ്യ ഹര്‍ജി തള്ളിയത്.
അതേസമയം, പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, യുഎപിഎ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, കോടതിയില്‍ വിശ്വാസമുണ്ടെന്ന് താഹ ഫസലിന്‍റെ ബന്ധു പറഞ്ഞു. കൂടാതെ, ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും ബന്ധുക്കള്‍ പറഞ്ഞു.
സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുന്നത്. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ. കേസിലെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തേക്കാള്‍ ഉപരി യുഎപിഎ വകുപ്പ് ചുമത്തിയതാണ് ജാമ്യം നിഷേധിക്കപ്പെടുന്നതില്‍ നിര്‍ണായകമായതെന്നാണ് പറയപ്പെടുന്നത്.
കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി അലന് ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവരാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പോലീസ് പറയുന്നുണ്ട്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ് എന്ന കാരണത്താല്‍ കേസിന്‍റെ ഗതിമാറ്റാനാണ് കമ്മ്യൂണിസ്റ്റ് സംഘടനകള്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സിപിഐ നേതാക്കള്‍ പോലീസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് തുടരുകയാണ്.