ന്യൂഡല്‍ഹി: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് അപകടനില തരണം ചെയ്തു. അകാരണമായി പിരിച്ചു വിട്ടതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലമാണ് ഇന്നലെ രാത്രി മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇവര്‍ ജോലി ചെയ്തിരുന്ന ഐ.എൽ.ബി.എസിലെ നഴ്സുമാര്‍ ആശുപത്രിയില്‍ സമരം ആരംഭിച്ചു.
അകാരണമായി പിരിച്ചുവിട്ട നഴ്സിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ആലപ്പുഴ സ്വദേശിനിയായ യുവതി ഐ.എൽ.ബി.എസ് ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തോളമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ജോലിയില്‍ നിന്ന് പിരിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ നോട്ടീസ് നല്‍കിയത്.
അതേസമയം, നിയമാനുസൃതം യുവതിക്ക് നോട്ടീസ് നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, യുവതിയെ ജോലിയില്‍ തിരികെ എടുക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. യുവതിയുടെ മൊഴി പൊലീസ് നാളെ രേഖപ്പടുത്തും.
മികച്ച നേഴ്സ് എന്ന നിലക്ക് മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ അടക്കം പ്രശംസ പിടിച്ചു പറ്റിയ യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ ശ്രമിച്ചത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ഐ.എൽ.ബി.എസ്സ് ആശുപത്രിയിൽ നടക്കുന്ന തെറ്റായ നടപടികളെ കുറിച്ച് പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ ആരോപിച്ചു.