Home> Kerala
Advertisement

അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പൊലീസ് പിടിയില്‍

കേസുമായി ബന്ധപ്പെട്ട് പൊലീസ് പീഡനം ആരോപിച്ച് പ്രതികളുടെ ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പൊലീസ് പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവധക്കേസില്‍ മുഖ്യ പ്രതി പിടിയില്‍. ഒന്നാം പ്രതി മുഹമ്മദ് ആണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. അഭിമന്യുവിന്‍റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്. അതേസമയം നാല് പേര്‍ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

അഭ്യുമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യ പങ്കുണ്ടെന്ന് സൂചനയുണ്ട്. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫ് ഗൂഢാലോചനയിലെ പ്രധാന പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളരുത്തി സ്വദേശി ഷമീര്‍ ആണെന്നും ഇരുവരും ഒളിവിലാണെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല അന്വേഷണത്തെ തടസപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് പൊലീസ് പീഡനം ആരോപിച്ച് പ്രതികളുടെ ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ നല്‍കുന്നത് അന്വേഷണം തടസപ്പെടുത്താനാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്നും കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി പരാമര്‍ശിച്ചു. അഭിമന്യുവിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ കോളേജില്‍ കൊല നടന്നത് ദുഃഖകരമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമാകാന്‍ പാടില്ല. 2001ലെ വിധിക്ക് ശേഷം സര്‍ക്കാരുകള്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ മൂന്നാഴ്ചത്തെ സമയം തേടി.

കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍. എസ് അജോയി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

മഹാരാജാസ് കോളജിലെ അഭിമന്യുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹര്‍ജി. അഭിമന്യുവിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

അതേസമയം, പ്രതികള്‍ക്ക് കേസുമായി ബന്ധപ്പെട്ട് വിവരം ചോര്‍ത്തിക്കൊടുക്കുന്നതില്‍ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പങ്കിനെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ കുറ്റവാളിസംഘത്തിന് വിവരങ്ങള്‍ നല്‍കുന്നതായാണ് സംശയിക്കുന്നത്. കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാര്‍ഡും സ്ത്രീകളുടെ പേരിലായിരിക്കും. എസ്ഡിപിഐ ബന്ധമുള്ള പുരുഷന്‍മാരെ നിരീക്ഷിക്കുന്നതിനാലാണ് ഇത്തരത്തില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. 

ഇതിനോടൊപ്പമാണ് പൊലീസ് സേനയിലുള്ളവര്‍ തിരച്ചില്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതായുള്ള വിവരം പുറത്തുവന്നത്. ഇവര്‍ പോലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാണ്. 

Read More