പാലക്കാട്: അട്ടപ്പാടിയിൽ മർദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 16 പ്രതികളില്‍ 11 പ്രതികളെ 4 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പ്രതികളെ തെളിവെടുപ്പിനായി കോടതി കസ്റ്റഡിയില്‍ വിട്ടത്.
ഈ മാസം 7 വരെയാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ പ്രതികളെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ മാര്‍ച്ച് 6 ന് കോടതി പരിഗണിക്കുന്നുണ്ട്.
മധുവിനെ പിടികൂടി മര്‍ദ്ദിച്ച മുഖ്യ പ്രതികളെ മധു താമസിച്ചിരുന്ന ഗുഹയിലെത്തിച്ച് തെളിവെടുക്കും. ഇതോടൊപ്പം മുക്കാലിയിലും തെളിവെടുപ്പ് നടത്തും. മറ്റ് അഞ്ച് പ്രതികളെ കൂടി തെളിവെടുപ്പിനായി വിട്ടു നല്‍കുന്നതിനായി അടുത്ത ആഴ്ച പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
കേസില്‍ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമം.