Home> Kerala
Advertisement

സംസ്ഥാനത്ത് ഭീതി പടര്‍ത്തി എലിപ്പനി; അഞ്ച് ദിവസത്തിനിടെ 25 മരണം

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 159 എലിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 11 പേരും മലേറിയ ബാധിച്ച് 16 പേരും ചികിത്സ തേടി.

സംസ്ഥാനത്ത് ഭീതി പടര്‍ത്തി എലിപ്പനി; അഞ്ച് ദിവസത്തിനിടെ 25 മരണം

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തി എലിപ്പനി വ്യാപകമാകുന്നു. സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് ദിവസത്തിനിടെ 25 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു.

കോഴിക്കോട് കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍, മുക്കം സ്വദേശി ശിവദാസന്‍ എന്നിവരാണ് ഇന്ന് മരിച്ചത്. കോഴിക്കോട് ജില്ലയില്‍ മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴാണ്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 159 എലിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 11 പേരും മലേറിയ ബാധിച്ച് 16 പേരും ചികിത്സ തേടി.

പ്രളയശേഷം പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്ക നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനെതിരെ ജാഗ്രതാ- മുന്‍കരുതല്‍ നടപടികളും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പ് തന്നെ വിവിധ പകര്‍ച്ചാവ്യാധി ഭീഷണികളാണ് സംസ്ഥാനം നേരിടുന്നത്.

അതേസമയം അഞ്ച് ജില്ലകളില്‍ നേരത്തെ തന്നെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കോഴിക്കോടിന് പുറമെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നത്. 

രോഗം വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രളയ പ്രദേശങ്ങളില്‍ പ്രതിരോധ മരുന്ന് വിതരണവും ആരംഭിച്ചു.

പ്രളയബാധിത പ്രദേശങ്ങളിലുള്ളവരും ശുചീകരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരും പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം.

Read More