തിരുവനന്തപുരം: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി വി എം സുധീരന്. സിബിഐ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് സുധീരനും ഹര്‍ജി സമര്‍പ്പിച്ചത്.
പിണറായി വിജയനെതിരെ ശക്തമായ തെളിവുണ്ടെന്ന് വി.എം. സുധീരന് തന്റെ ഹര്‍ജിയില്‍ ബോധിപ്പിച്ചു. മുൻ യു.ഡി.എഫ് സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്ന അഡ്വ. രമേഷ് ബാബു വഴിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കേസില്‍ പിണറായി വിജയന് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ ശരി വച്ചിരുന്നു. പിണറായി വിജയനെതിരെ പ്രഥമദ്യഷ്ട്യാ കേസില്ലെന്ന് കോടതി വ്യക്തമാക്കി. പിണറായി വിജയന് കേസില്‍ പ്രതിയല്ല. പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. അതേസമയം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നായിരുന്നു കോടതി ഉത്തരവ്.