Home> Kerala
Advertisement

കൂടത്തായി കൊലപാതക പരമ്പര: ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കും

കേസന്വേഷണം വേഗത്തിലാക്കാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും വേണ്ടിയാണ് ആറു സംഘങ്ങളായി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൂടത്തായി കൊലപാതക പരമ്പര: ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലപാതകങ്ങളും വെവ്വേറെ സംഘം അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്.

അതിനായി ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒരുമിച്ചു നിര്‍ത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം. 

ഇതിന്‍റെ ഏകോപന ചുമതല റൂറല്‍ എസ്പി കെ.ജി. സൈമണായിരിക്കും. അന്വേഷണ സംഘത്തിന്‍റെ വിപുലീകരണത്തെക്കുറിച്ച് നേരത്തെ ഡിജിപി സൂചന നല്‍കിയിരുന്നു.

11 പേരാണ് അന്വേഷണ സംഘത്തില്‍ ഇപ്പോഴുള്ളത്. ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള ഈ സംഘമാണ് കേസിലെ നിര്‍ണായക വഴിത്തിരുവുകള്‍ കണ്ടെത്തിയത്. ഇതിനായി ഇവരെ സഹായിച്ചത് സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജീവന്‍ ജോര്‍ജ്ജിന്‍റെ റിപ്പോര്‍ട്ടാണ്.

ഇനി എത്രപേരെ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നോ അത് ആരൊക്കെയാണെന്നോ വ്യക്തമല്ല. വിവിധ മേഖലയില്‍ കഴിവു തെളിയിച്ച ഉദ്യോഗസ്ഥരെയായിരിക്കും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 

പുതിയ ആറു സംഘങ്ങളെ രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബർ ക്രൈം, ഫൊറൻസിക് പരിശോധന, എഫ്ഐആർ തയ്യാറാക്കുന്നതിൽ വിദഗ്‍ധർ, അന്വേഷണ വിദഗ്‍ധർ എന്നിങ്ങനെ ഓരോ മേഖലയിലും കഴിവു തെളിച്ചവരെയാണ് സംഘങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. 

കേസന്വേഷണം വേഗത്തിലാക്കാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും വേണ്ടിയാണ് ആറു സംഘങ്ങളായി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേരളാ പൊലീസിന് തന്നെ അഭിമാനമായ ഈ കേസിൽ ഒരു പിഴവുമില്ലാതെ കോടതി വരെ എത്തിക്കാൻ ഡിജിപിയടക്കം ശക്തമായ പിന്തുണയാണ് നല്‍കുന്നത്.

എങ്കിലും തെളിവ് ശേഖരണം വലിയ വെല്ലുവിളി തന്നെയാണെന്ന് ഡിജിപി ഇന്നലെ പറഞ്ഞു. 

കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. 

ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 

2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി എന്നിവരാണ് കൊല്ലപ്പെട്ടത്.

Read More