കോട്ടയം: കെവിന്‍ കൊലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി ഷാനു ചാക്കോയും അഞ്ചാംപ്രതി ചാക്കോ ജോണും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരനും പിതാവുമാണ് ഷാനു ചാക്കോയും ചാക്കോ ജോണും. ഇരുവരെയും കണ്ണൂരില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കെവിന്‍ മരിച്ചതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന പറയുന്ന പ്രതികള്‍ കെവിന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ക്കെതിരെയുള്ള മറ്റ് ആരോപണങ്ങള്‍ തെറ്റാണെന്നാണ് ഇവരുടെ വാദം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്നും അതിനാല്‍ കസ്റ്റഡി ഒഴിവാക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.
കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 745/2018 കേസിലാണ് ഷാനുവും ചാക്കോയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നിലവില്‍ വീടുകയറി ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കേസില്‍ പ്രതികള്‍ക്കെതിരേ എടുത്തിരിക്കുന്നത്. കൊലപാതകത്തിനുള്ള 302മത്തെ വകുപ്പ് ചേര്‍ത്തിട്ടില്ല. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ഇക്കാര്യം തീരുമാനിക്കൂ.
അതേസമയം, അന്ത്യ ശുശ്രൂഷകള്‍ക്ക് ശേഷം കെവിന്‍റെ മൃതദേഹം സംസ്കരിച്ചു. കുന്നുമ്മൽ മൗണ്ട് കാർമൽ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളിയിൽ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്കാരം.
വലിയ ജനാവലിയാണ് കെവിനെ അവസാനമായി കാണാന്‍ പള്ളയില്‍ എത്തിച്ചേര്‍ന്നത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തിരുന്നു.