കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ വധുവിന്‍റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്‍റെ മരണത്തില്‍ സാംസ്‌കാരിക നായകന്‍മാരെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് സംഭവം നടന്നിട്ടും ഇതുവരെ പ്രതികരിക്കാതിരുന്ന സാംസ്‌ക്കാരിക നായകന്മാരെ രൂക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യു പോസ്റ്റിട്ടത്.
കെവിന്‍ മരിക്കുമ്പോള്‍ തൃശ്ശൂരില്‍ മൂന്നോറോളം സാഹിത്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാര്‍ത്ഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയും പറ്റി കാവ്യങ്ങള്‍ രചിക്കുന്ന സാഹിത്യകാരന്മാര്‍ അത് കേട്ടപ്പോള്‍ തന്നെ പേനയെടുത്തു പ്രാര്‍ത്ഥനാ ഗാനരചന തുടങ്ങിയതിനാലാണ് കെവിന്‍റെ കൊലപാതകത്തെപ്പറ്റിയും പൊലീസിന്‍റെ അനാസ്ഥയെക്കുറിച്ചും പ്രതികരിക്കാന്‍ ഈ സാംസ്‌കാരിക നായകന്മാര്‍ക്ക് സാധിക്കാതിരുന്നതെന്നും ജോയ് മാത്യുവിന്‍റെ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:
പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ് മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട് പോലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം. വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്‌ഥയെക്കുറിച്ചും ഈ സാംസ്കാരിക നായകന്മാർക്ക് പ്രതികരിക്കാൻ ഇപ്പോഴും
പറ്റാത്തത്-( പ്രതികരിച്ചാൽ വിവരമറിയും എന്നത് മറ്റൊരു കാര്യം)
ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല അതിനാൽ ഞാൻ എന്‍റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു നമുക്ക് പ്രാർഥനാഗാനം വേണം പക്ഷെ ആരോടാണു നാം പ്രാർഥിക്കേണ്ടത്?