Home> Kerala
Advertisement

കെവിന്‍ വധം: മൃതദേഹം വീട്ടിലെത്തിച്ചു

പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്‍റെ മൃതദേഹം കുമാരനല്ലൂരിലെ വീട്ടിലെത്തിച്ചു.

കെവിന്‍ വധം: മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്‍റെ മൃതദേഹം കുമാരനല്ലൂരിലെ വീട്ടിലെത്തിച്ചു. 

കടുത്ത പ്രതിഷേധത്തിനിടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചത്. കെവിന്‍റെ മൃതദേഹമെത്തിയയുടന്‍ അലമുറയിട്ട് വീണ നീനുവിനെയും, കെവിന്‍റെ അമ്മയെയും സഹോദരിയെയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുള്‍പ്പടെ നിരവധി ആളുകളാണ് കെവിന്‍റെ വീട്ടിലും പരിസരത്തുമായി കൂടിയിരിക്കുന്നത്. ഹര്‍ത്താലായിട്ടും ദൂരെ സ്ഥലത്തുനിന്നുപോലും ആളുകളെത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ അടുത്ത ബന്ധുക്കളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി.  കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌ക്കാരം. 

നിനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി നിനുവിന്‍റെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെ നിനു കെവിനോപ്പം ഇറങ്ങി പോകുകയായിരുന്നു. 

നിനുവിനെ കാണാനില്ലയെന്ന ബന്ധുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസിന്‍റെ നിർദേശപ്രകാരം നിനുവിനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് നിനു അറിയിച്ചു. ഇത് എതിര്‍ത്ത വീട്ടുകാര്‍ നിനുവിനെ പോലീസിന്‍റെ മുന്നില്‍ വച്ച് മര്‍ദിക്കുകയും നാട്ടുക്കാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങുകയും ചെയ്തു. തുടര്‍ന്ന്, നിനുവിനെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, കെവിന്‍ മാന്നാനത്ത് ബന്ധുവായ അനീഷിന്‍റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 

തുടര്‍ന്ന്, കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സംഘം വീടാക്രമിച്ചു കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. അനീഷിനെ മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം കെവിനെ കടത്തുകയായിരുന്നു. കെവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും പൊലീസ് കാര്യം അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തിങ്കളാഴ്ച രാവിലെയാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെടുത്തത്.

 

Read More