Home> Kerala
Advertisement

കെവിന്‍ വധം: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം!!

10 പ്രതികളും 40,000 രൂപ വീതം പിഴയടക്കണമെന്നും കോടതി.

കെവിന്‍ വധം: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം!!

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി. 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് കണ്ടെത്തിയ കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. 

10 പ്രതികളും 40,000 രൂപ വീതം പിഴയടക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വ്യക്തമാക്കി. 

പിഴയീടാക്കുന്ന തുകയില്‍ നിന്നും ഒരു ലക്ഷം രൂപ പ്രധാന സാക്ഷിയായ അനീഷിനും ബാക്കി തുക നിനുവിനും കെവിന്‍റെ അച്ഛനും തുല്യമായി വീതിച്ച് നല്‍കണം. 

വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതികളുടെ അഭിഭാഷകനും പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. 

നരഹത്യ, തട്ടിക്കൊണ്ടുപോകല്‍, ഭീഷണി, വിലപേശൽ, ഗൂഢാലോചന, ഭവനഭേദനം, മുതല്‍ നശിപ്പിക്കല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 

2019 ഏപ്രില്‍ 24നാണ് കെവിന്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചത്. പ്രധാന സാക്ഷിയായ അനീഷിന്‍റെ വിസ്താരത്തിലൂടെയാണ് വിചാരണ ആരംഭിച്ചത്. വിചാരണ അവസാനിച്ചതോടെ ഇത് ദുരഭിമാന കൊലപാതകമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 

നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയടക്കം 10 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നീനുവിന്‍റെ അച്ഛൻ ചാക്കോ ജോൺ ഉൾപ്പെടെ നാല്‌ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

ശിക്ഷ സംബന്ധിച്ച വാദ൦ നടന്ന ശനിയാഴ്ച ശിക്ഷയെ സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടു. അഭിഭാഷകരുടെയും പ്രോസിക്യൂഷന്‍റെയും വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ വിധി. 

2018 മെയ്‌ 26നാണ് നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ ജോസഫിനെ നിനുവിന്‍റെ സഹോദരന്‍റെയും അച്ഛന്‍റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന്, മെയ്‌ 28നു തെന്മലയ്ക്ക് സമീപത്തെ ജലാശയത്തിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയായിരുന്നു.

Read More