തിരുവനന്തപുരം: ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് വരുന്നതാണ് ഉചിതമെന്ന് പറഞ്ഞ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോൺസ് കണ്ണന്താനം മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് അഭിപ്രായ പ്രകടനം നടത്തി മൂന്നാം ദിനം ബീഫിനെ തള്ളിപ്പറയുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടം മനസിലാക്കിയാണ് കണ്ണന്താനം ഇപ്പോള്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു.
കണ്ണന്താനം ടൂറിസം മന്ത്രിയായത് കേരളത്തിന് ഗുണം ചെയ്യുമെന്ന് അദ്ദേഹത്തിന് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ഇപ്പോൾ കേരളത്തിനും വിനോദ സഞ്ചാരത്തിനും ഏറെ തിരിച്ചടിയുണ്ടാക്കുന്ന കണ്ണന്താനത്തിന്റെ ബീഫ് വിരുദ്ധ പ്രസ്താവനയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാണോ എന്നറിയാനാണ് കേരളം കാതോര്‍ത്തിരിക്കുന്നതെന്നും ചെന്നിത്തല ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് <>