ശബരിമല: ശബരിമല സന്നിധാനത്തെത്തിയ യുവതികളെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര്. ആചാരം ലംഘിച്ചാല്‍ നടയടച്ച് പരിഹാരക്രിയ നടത്തും. ഇക്കാര്യം പന്തളം കൊട്ടാരത്തെ അറിയിച്ചതായും തന്ത്രി അറിയിച്ചു.
അതേസമയം സന്നിധാനത്ത് ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരിന് പന്തളം കൊട്ടാരം നിര്‍ദേശം നല്‍കി. പന്തളം കൊട്ടാര നിര്‍വാഹകസമിതി സെക്രട്ടറി വി.എന്‍.നാരായണ വര്‍മയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
അതേസമയം, പൊലീസ് സംരക്ഷണത്തോടെ രണ്ട് ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തെ നടപ്പന്തലില്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് സംരക്ഷണയില്‍ രണ്ടു യുവതികള്‍ സന്നിധാനത്തെ നടപ്പന്തലില്‍ എത്തിയത്. ഇവര്‍ക്ക് നേരെ വന്‍ ഭക്തജന പ്രതിക്ഷേധമാണ് ഉണ്ടായത്.
ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവർത്തകയും മലയാളിയായ രഹന ഫാത്തിമയുമാണ് പുലർച്ചെ 6.50ഓടെ പമ്പയിൽ നിന്ന് നീലിമല വഴി സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്‍റെ റിപ്പോര്‍ട്ടറാണ് കവിത ജക്കാല. എറണാകുളത്തുള്ള ബി.എസ്.എൻ.എൽ ജീവനക്കാരിയാണ് രഹന ഫാത്തിമ.
അതേസമയം, വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്നും വിശ്വസികളുടെ താത്പര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട് എന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.