തിരുവനന്തപുരം: തർക്കങ്ങളുമായി മുന്നോട്ട് പോയാല്‍ പത്തനംതിട്ടയിലെ ഫലത്തെ ഇത് കാര്യമായി ബാധിക്കുമെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് ആർഎസ്എസ്. എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.
ശബരിമല പ്രശ്നം വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ പേരിൽ ആർഎസ്എസ് ഉറച്ച് നിന്നത്. എന്നാൽ നായർ സമുദായത്തെ അവഗണിച്ചെന്ന പ്രശ്നമുയർന്നതോടെയാണ് പ്രഖ്യാപനം നടക്കാതായത്. അതുകൊണ്ടുതന്നെ പ്രശ്നം നേതാക്കള്‍ മുന്‍കയ്യെടുത്ത് പരിഹരിക്കണമെന്നാണ് ആര്‍എസ്‌എസ് നിര്‍ദ്ദേശം.
ബിജെപി എ പ്ലസ് വിഭാഗത്തിൽ പെടുത്തിയ മണ്ഡലം എന്നതിനാൽ ഇപ്പോഴത്തെ തർക്കം ലഭിക്കേണ്ടുന്ന വോട്ടിനെ ബാധിക്കും. പ്രശ്നം നേതാക്കൾ മുൻകയ്യെടുത്ത് പരിഹരിക്കണമെന്നാണ് ആർഎസ്എസ് നിർദ്ദേശം. സാമൂഹ്യ മാധ്യമങ്ങൾ വഴി തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന് കാരണം നേതാക്കളുടെ നിലപാടാണെന്നും ആർഎസ്എസിന് പരാതിയുണ്ട്.
അടുത്ത ദിവസം തന്നെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിളെയും പ്രഖ്യാപിച്ചേക്കും. ഇതിനായി നാളെ തൃശൂരിൽ ബിഡിജെഎസ് സംസ്ഥാന സമിതി ചേരും. നായർ സ്ഥാനാര്‍ത്ഥി പ്രശ്നവുമായി ബന്ധപ്പെട്ട് എന്‍എസ്എസുമായി ബിജെപി ദേശീയ നേതൃത്വം ബന്ധപ്പെട്ടതായാണ് സൂചന. ഇതോടെ സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാനാണ് ബിജെപി നീക്കം.