Home> Kerala
Advertisement

ഹാദിയ ഇന്ന് സുപ്രീംകോടതിയിൽ

 ഹാദിയ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ഹാദിയ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛൻ അശോകനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.കനത്ത സുരക്ഷയിലാകും ഹാദിയയെ കേരള ഹൗസിൽ നിന്നും സുപ്രീംകോടതിയിലെത്തിക്കുക. ഷെഫിൻ ജഹാനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

സമൂഹത്തിന്‍റെ വികാരം നോക്കിയല്ല മറിച്ച് നിയമപരവും ഭരണഘടനാപരവുമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഒരോ കേസിലും തീരുമാനങ്ങൾ എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാദിയയെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഒക്ടോബര്‍ 30ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഹാദിയയുടെ മതപരിവര്‍ത്തനത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങൾ ഉണ്ടെന്നും ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാന് ഐ.എസ് ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛൻ അശോകന്‍റെ അഭിഭാഷകര്‍ കോടതിയിൽ വാദിച്ചിരുന്നു. ഒരാൾ ക്രിമിനലായതുകൊണ്ട് അയാളെ പ്രേമിക്കരുത്, വിവാഹം കഴിക്കരുത് എന്ന് നിയമത്തിൽ എവിടെയെങ്കിലും പറയുന്നുണ്ടോ എന്നായിരുന്നു അതിന് മറുപടിയായി കോടതി ചോദിച്ചത്. ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേൽ വിവാഹം റദ്ദാക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്നത് പ്രധാന നിയമപ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഷെഫിൻ ജഹാനൊപ്പം ജീവിക്കണം എന്ന ഹാദിയയുടെ വാക്കുകൾ സുപ്രീംകോടതിക്ക് തള്ളിക്കളയാനാകില്ല. കേരള ഹൗസിൽ നിന്ന് കനത്ത സുരക്ഷയിലാകും ഹാദിയയെ ഇന്ന് സുപ്രീംകോടതിയിലേക്ക് എത്തിക്കുക. ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യത്തെ മതപരിവര്‍ത്തനങ്ങൾ ഗൗരവമായി അന്വേഷിക്കണമെന്നുമായിരുന്നു കേസിൽ എൻ.ഐ.എ വ്യക്തമാക്കിയത്. ഹാദിയ കേസിലെ പ്രാഥമിക പരിശോധന റിപ്പോര്‍ട്ടും എൻ.ഐ.എ സമര്‍പ്പിച്ചിട്ടുണ്ട്. വൈകീട്ട് 3 മണിക്ക് ഹാദിയയെ കോടതിയിൽ ഹാജരാക്കിയ ശേഷം കേസ് അടച്ചിട്ട കോടതിയിൽ കേൾക്കണമെന്ന് ഇന്ന് വീണ്ടും ഹാദിയയുടെ അച്ഛന്‍ അശോകന്‍ ആവശ്യപ്പെടും. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിൻ ജഹാനും കോടതി നടപടികൾ നിരീക്ഷിക്കാൻ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

Read More