Home> Kerala
Advertisement

പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് സര്‍ക്കുലര്‍

ഇനിമുതല്‍ റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് കാണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം: ഇനിമുതല്‍ റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് കാണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കഡറി സ്കൂളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ആരായിരിക്കണം ദേശീയ പതാക ഉയര്‍ത്തേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

ഈ വര്‍ഷവും ഭാഗവത് ദേശീയ പതാക ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാലക്കാട് കല്ലേക്കാട് ഭാരതീയ വിദ്യാനികേതന്‍ സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യ അതിഥിയായി മോഹന്‍ ഭഗവത് പങ്കെടുക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സ്കൂള്‍ അണ്‍എയ്ഡഡ് ആയതിനാല്‍ ഇവിടെ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ ദേശീയ ഗാനത്തിനു പകരം ദേശീയഗീതമായ വന്ദേമാതരമാണ് ആലപിച്ചത്. ഇത് ദേശീയ ഫ്ളാഗ് കോഡിന്റെ ചട്ടമാണെന്നും പൊതുഭരണ വകുപ്പ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് എതിരെ നിയമനടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും അത്തരത്തില്‍ ഉത്തരവിറക്കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു. മോഹന്‍ ഭഗവത് ഇത്തവണയും കേരളത്തില്‍ എത്തുമെന്നും ദേശീയ പതാക ഉയര്‍ത്തുമെന്നും എം.ടി രമേശ് പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കൊണ്ട് ഭയക്കുന്നവരല്ല തങ്ങള്‍. സര്‍ക്കാര്‍ വേണമെങ്കില്‍ നിമനടപടിയെടുക്കട്ടെ. ഇവിടെ കോടതിയും ഭരണഘടനയുമുണ്ട്. തങ്ങള്‍ നേരിട്ടുകൊള്ളാമെന്നും എം.ടി രമേശ് പറഞ്ഞു.

Read More