Home> Kerala
Advertisement

കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട്; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്‌

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്.

കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട്; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്‌

കാസര്‍ഗോഡ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തില്‍ തെളിവുമായി കോണ്‍ഗ്രസ്. കള്ളവോട്ട് നടന്നതിന് തെളിവുകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്‌.

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്യുന്നത്. 

ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കള്ളവോട്ട് ചെയ്തവരില്‍ വനിത പഞ്ചായത്ത് അംഗവും മുന്‍ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്. പിലാത്തറക്ക് പുറമെ തൃക്കരിപ്പൂരിലും പയ്യന്നൂരിലും എരമംകുറ്റൂരും കള്ളവോട്ട് നടന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

774ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. ഇവര്‍ കയ്യില്‍ പുരട്ടിയ മഷി ഉടന്‍ തന്നെ തലയില്‍ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവിടെ മണിക്കൂറുകളോളം ക്യൂ നിന്ന് എത്തിയ ഒരാള്‍ വോട്ട് ചെയ്യാനാകാതെ മടങ്ങുന്നതും കാണാം. തന്‍റെ വോട്ട് മറ്റൊരാള്‍ ചെയ്‌തെന്ന് വ്യക്തമായതോടെയാണ് ഇവര്‍ക്ക് ബൂത്തില്‍ നിന്ന് മടങ്ങി പോകേണ്ടി വന്നത്. 

ഇതിന് പുറമെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ചട്ട വിരുദ്ധമായി ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കളാണ് ബൂത്തില്‍ കയറി നില്‍ക്കുന്നതെന്നാണ് സൂചന.

അതേസമയം കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്ന് തന്നെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി കെ.സുധാകരന്‍ പറഞ്ഞിരുന്നു. 

Read More