കൊച്ചി: വിദ്യാര്‍ഥികളുടെമേല്‍ യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് ആദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ല. പോലീസ് പ്രവര്‍ത്തിച്ചത് തെറ്റായ രീതിയിലാണ്. യുഎപിഎ എന്ന കരിനിയമത്തെ എല്ലാകാലത്തും സി.പി.എം എതിര്‍ത്തിട്ടേയുള്ളൂ. സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.
മുന്‍പ് ഈ വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.
സി.പി.എം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്‍റെ ഭാഗമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. യുഎപിഎ എന്നത് പാർലമെന്‍റിലെ ഭേദഗതിക്ക് ശേഷം പൂർണമായും കേന്ദ്രനയത്തിന്‍റെ ഭാഗമായി മാറി. സംസ്ഥാനത്തിന് നിലവിൽ യുഎപിഎ വിഷയത്തിൽ ഇടപെടാനാകില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
അതേസമയം, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ 2ന് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന്‍, താഹ എന്നിവര്‍ക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു.