തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ എഡിജിപി ആര്‍ ശ്രിലേഖയ്ക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചീറ്റ്. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റോഡ് സുരക്ഷ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗതാഗത കമ്മീഷണറായിരിക്കെ ആർ. ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതികളും നടത്തിയെന്ന പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ടില്‍ ശ്രീലേഖയ്‌ക്കെതിരെയും പരാമര്‍ശമുള്ളതായാണ് വിവരം.
വീട്ടിലേക്കുള്ള റോഡ് നിര്‍മാണത്തിന് പ്രാധാന്യം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായാണ് വിവരം. ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. അതേസമയം, തന്നോടുള്ള വിരോധം തീര്‍ക്കാന്‍ തച്ചങ്കരി ശ്രമിക്കുന്നുണ്ടെന്ന് ശ്രീലേഖ മുമ്പ് ആരോപിച്ചിരുന്നു.
ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ ജെ തച്ചങ്കരി അന്വേഷിച്ച് നടപടി ശുപാര്‍ശ്ശ ചെയ്ത് ഫയല്‍ ഗതാഗത സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ജൂലൈ 25 ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ ഫയല്‍ മന്ത്രി എ.കെ ശശിന്ദ്രന് നല്‍കി. തുടര്‍ന്ന് മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.