തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കെന്നും പറഞ്ഞ് പിരിച്ച പണം ഫണ്ടിലേയ്ക്ക് എത്തിയിട്ടില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എ ഒ. രാജഗോപാല്‍ രംഗത്ത്.
കൊച്ചിയിലെ കരുണ മ്യൂസിക് ഫൗണ്ടേഷൻ പ്രളയ ദുരിതാശ്വാസത്തിന് എന്ന പേരിൽ സംഗീതനിശ നടത്തി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാത്തത്തിനെതിരെയാണ് രാജഗോപാല്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
നവംബര്‍ ഒന്നിനാണ് കരുണ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ സംഘടനയെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും അടിയന്തിരമായി അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് ഒ.രാജഗോപാല്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.
കൂടാതെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്‍റെ പകര്‍പ്പ് ഒ.രാജഗോപാല്‍ എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയില്‍ നിന്നും വന്‍ തുക ലഭിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം. എന്നാല്‍ ഇതില്‍ നിന്നും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചിട്ടില്ലയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
പരിപാടിയുടെ മുഖ്യ സംഘാടകരായ ആഷിക്ക് അബുവും ഷഹബാസ് അമാനും ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണെന്നും ആരോപണമുണ്ട്.
എന്നാല്‍ ഇതിനിടയില്‍ മാര്‍ച്ച് 31 ന് മുന്‍പ് പണം അടക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.