കൊച്ചി: കോഴി നികുതി വെട്ടിപ്പ് കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ തെളിവുകള്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു തെളിവുകള്‍ ഹാജരാക്കിയത്. കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി.
തൃശൂരിലെ കോഴി മൊത്ത വ്യാപാരികളായ തോംസണ്‍ ഗ്രൂപ്പില്‍ നിന്നും 62 കോടി രൂപയുടെ നികുതിയാണ് സര്‍ക്കാര്‍ ഈടാക്കേണ്ടിയിരുന്നത്. ഇത് റദ്ദാക്കി മാണി നല്‍കിയ ഉത്തരവ് അടങ്ങിയ ഫയലുകളാണ് വിജിലന്‍സ് പിടിച്ചെടുത്ത് സത്യവാങ്മൂലത്തോടൊപ്പം ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കിയത്.
അഞ്ചു ലക്ഷം രൂപയ്ക്കു നികുതിയിളവ് നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമേ അധികാരമുള്ളെന്നും മുഖ്യമന്ത്രിയെ മറികടന്ന് മാണി നല്‍കിയ നികുതിയിളവ് ചട്ടവിരുദ്ധമാണെന്നുമാണ് കേസ്. മാണിയുടെ ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു റിക്കവറിയെന്നും വിജിലന്‍സ് പറയുന്നു.