കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയില്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി. ധനമന്ത്രി തോമസ് ഐസക് കച്ചവടക്കാരുമായി കോഴിക്കോട് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോഴി ജീവനോടെ കിലോയ്ക്ക് സർക്കാർ മുൻപ് നിശ്ചയിച്ച 87 രൂപയ്ക്ക് വില്‍ക്കും. എന്നാല്‍ ഇത് ഡ്രസ് ചെയ്ത് വാങ്ങുന്നതിന് അതിനുള്ള ചാര്‍ജും വേസ്റ്റ് ഡിസ്‌പോസല്‍ ചാര്‍ജും നല്‍കണം.
ജൂൺ 30ന് ഉണ്ടായിരുന്ന വിലയിൽ നിന്ന് വാറ്റ് 14 ശതമാനം കുറച്ചുള്ള വിലയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. കോഴി ഇറച്ചിയായി വാങ്ങുന്നതിന് കിലോയ്ക്ക് 158 രൂപ നല്‍കണം. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഈ വിലയില്‍ മാറ്റവരുമെന്നും ധനമന്ത്രി അറിയിച്ചു.
ജി.എസ്.ടി നിലവിൽ വന്നതോടെയാണ്കുറക്കണമെന്ന് ആവശ്യം ശക്തമായത്. ജി.എസ്.ടിയിൽ കോഴിയിറച്ചിക്ക് നികുതി ചുമത്തുന്നില്ലന്നത് സംസ്ഥാനത്ത് കോഴി വില കുറക്കണമെന്ന ആവശ്യത്തെ കൂടുതല്‍ ശക്തമാക്കുന്നു. എന്നാൽ പുതിയ നികുതി സമ്പ്രദായം വരുന്നതിന് മുമ്പ് കേരളം ഇറച്ചി കോഴിക്ക് 14 ശതമാനം നികുതി ചുമത്തിയിരുന്നു.