തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യ നയം ദൈവത്തിന്‍റെ സ്വന്തം നാടിന് അപമാനമാണെന്ന് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത. കൂടാതെ മാര്‍ത്തോമാ, യാക്കോബായ സഭകള്‍ മദ്യനയത്തെ വിമര്‍ശിച്ചു. കെ.സി.ബി.സി മദ്യനയത്തെ വിമര്‍ശിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ഇരുസഭകളും രംഗത്തെത്തിയിരിക്കുന്നത്.
ഇതിലും ഭേദം വീടുകളില്‍ വാറ്റ് നടത്താന്‍ അനുവദിക്കുന്നതാണ്. മദ്യം കൊണ്ട് ജനങ്ങളെ രോഗികളാക്കിയ ശേഷം മദ്യത്തില്‍ നിന്നുള്ള പണം കൊണ്ട് ചികിത്സ നല്‍കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? ഇന്നലെ വരെ തെറ്റ് എന്ന് പറഞ്ഞത് ഇന്ന് ശരിയാണെന്ന് പറയുന്നതില്‍ എന്ത് വിശ്വാസ്യതയുണ്ട്? ഇത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ മേന്മകള്‍ വിലയിരുത്തി മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ ലഭ്യത കൂട്ടുന്നതാണ് സര്‍ക്കാര്‍ നടപടി. തെരഞ്ഞെടുപ്പിന്‍റെ മുഖത്ത് എന്തിനാണ് ഇത്തരമൊരു വിഡ്ഢിത്തരം സര്‍ക്കാര്‍ കാട്ടുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്‍റെ ലംഘനമാണിത്. സുപ്രീം കോടതി വിധിയുടെ ദുര്‍വ്യാഖ്യാനമാണ് നടത്തുന്നത്. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് ആര്‍ക്കെങ്കിലും വാക്കു കൊടുത്തിട്ടുണ്ടോ എന്നറിയില്ല. മദ്യത്തിന്‍റെ ലഭ്യത കുറയ്ക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ കെ.സി.ബി.സി കഴിഞ്ഞ ദിവസം രൂക്ഷമായ പ്രതികരണവുമായി എത്തിയിരുന്നു. മദ്യനയത്തിന്‍റെ തിരിച്ചടി ചെങ്ങന്നൂരില്‍ ഉണ്ടാകുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അധ്യക്ഷനും താമരശേരി ബിഷപ്പുമായ മാര്‍ റിമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞിരുന്നു.