തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ നിലനിന്നിരുന്ന ചെക്ക് കേസ് ഒത്തുതീർന്നു.
ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്ക് നൽകാനുള്ള 1.72 കോടി രൂപ കൊടുത്തു തീർത്തതോടെയാണ് കേസ് അവസാനിച്ചത്. പണം കിട്ടിയതോടെ ബിനോയിക്ക് അനുകൂലമായി മർസൂഖിയുടെ പ്രതികരണവും വന്നു.
ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും മർസൂഖി പ്രതികരിച്ചു.
അതേസമയം പണം നൽകാതെയാണ് കേസ് ഒത്തുതീർപ്പായതെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. താന്‍ ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബിനോയ് നൽകാനുള്ള 1.72 കോടി രൂപ നൽകാൻ തയാറാണെന്ന്‍ വ്യവസായി സുഹൃത്തുക്കൾ മർസൂഖിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, രണ്ടു കേസുകൾ കൂടി ദുബായ് കോടതിയിൽ ബിനോയിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.