തിരുവനന്തപുരം: തിരുവനന്തപുരത്തെ ആംഡ് പോലീസ് ബറ്റാലിയനിന്ന് കാണാതായ തോക്കുകളും വെടിയുണ്ടാകളും എവിടെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയുണ്ടായില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു,സ്റ്റോക്ക് റെജിസ്റ്റര്‍,മറ്റ് രേഖകള്‍ എന്നിവ ശെരിയായല്ല സൂക്ഷിച്ചിരിക്കുന്നത്.ഇവ കൃത്യമായി പരിശോധിക്കുന്നില്ല എന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ട്.
സ്റ്റോക്ക് റജിസ്റ്ററിൽ മേലെഴുത്തുകൾ, വെള്ള നിറത്തിലുള്ള തിരുത്തൽ മഷിയുടെ ഉപയോഗം.എന്ട്രികളുടെ വെട്ടികളയല്‍ എന്നിവയുണ്ടെന്നും ചിലതെല്ലാം നാലും അഞ്ചും തവണ വെട്ടിതിരുത്തിയ കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു.9 എംഎം ഡ്രിൽ വെടിയുണ്ടകളിൽ കാണാതായതിനു പകരമായി 250 കൃത്രിമ വെടിയുണ്ടകൾ വന്നതിനു വിശദീകരണമില്ല എന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.തൃശൂർ പൊലീസ് അക്കാദമിയിൽ ലോങ് റേഞ്ച് ഫയറിങ് നടത്താൻ നൽകിയ 7.62 എംഎം വെടിയുണ്ടകളിൽ 200 എണ്ണത്തിന്റെ കുറവുള്ളതായി 2015 ല്‍ ആംഡ് പോലീസ് ബറ്റാലിയനിലെ ബി കമ്പനി ഓഫീസര്‍ കമാണ്ടിങ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയം ആയുധങ്ങൾ തിരുവനന്തപുരത്തെ പൊലീസ് ചീഫ് സ്റ്റോറിൽ നിന്നു വിതരണം ചെയ്തതിനാൽ സീൽ ചെയ്ത പെട്ടിയിലുണ്ടായിരുന്ന വിവരങ്ങള്‍ തന്നെയാണ് സ്റ്റോക്കില്‍ രേഖപെടുത്തിയതെന്നാണ് അധികൃതരുടെ ന്യായീകരണം.ചീഫ് സ്റ്റോർ ഉദ്യോഗസ്ഥർ 2016 ൽ ഇതു നിഷേധിച്ചു.
വിശദമായി പരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടു. പെട്ടിയിൽ കൃത്രിമം കാണിച്ചതിന്റെ സൂചനകളാണു ലഭിച്ചത്. 2016 നവംബറിലെ കണക്കനുസരിച്ച് ഇത്തരം വെടിയുണ്ടകളില്‍ 7433 എണ്ണത്തിന്‍റെ കുറവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കേരള പൊലീസിന്റെ തോക്കും വെടിയുണ്ടയും കാണാതായ കേസ് അന്വേഷണം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മുക്കി എന്ന് വ്യക്തമായിരിക്കുകയാണ്.പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നാണ് ഇവ വാങ്ങുന്നത്. അതിനാൽ അക്കൗണ്ടന്റ് ജനറലിന് ഇതേകുറിച്ച് പരാതി ലഭിച്ചു. പ്രാഥമിക അന്വേഷണത്തിനു ശേഷം 2019 ഫെബ്രുവരിയിൽ പേരൂർക്കട എസ്എപി കമൻഡാന്റിന് എജി തുടർച്ചയായി 6 റിപ്പോര്‍ട്ടുകള്‍ നല്‍കി.കമൻഡാന്റ് കഴിഞ്ഞ ഏപ്രിലിൽ പേരൂർക്കട സ്റ്റേഷനിൽ തോക്കും വെടിയുണ്ടയും കാണാനില്ലെന്ന പരാതി നൽകി. 1996-2018 കാലത്ത് സൂക്ഷിപ്പ് ചുമതലക്കാരായിരുന്ന 11 പോലീസുകാരെ പ്രതിയാക്കി കേസേടുത്തെങ്കിലും അനക്കമുണ്ടായില്ല.
ഓഗസ്റ്റില്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി .എന്നാല്‍ അതും മുന്നോട്ട് പോയില്ല.എജി യുടെ റിപ്പോര്‍ട്ട് വന്നതോടെ ആ അന്വേഷണം ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി എസ്പി ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്തായാലും കാണാതായ വെടിയുണ്ടകള്‍ പോലീസിനെ കുരുക്കിലാക്കിയിരിക്കുകയാണ്.വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപെട്ടിട്ടുണ്ട്.കേന്ദ്രആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്.എന്തായാലും വെടിയുണ്ടകളുടെ കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ പോലീസിന് കഴിയാത്തത് തന്നെ ഗുരുതരമായ വീഴ്ച്ചയാണ് ചൂണ്ടി ക്കാട്ടുന്നത്.സംസ്ഥാന പോലീസിന് സിഎജി റിപ്പോര്‍ട്ട് കളങ്കമാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല.എന്നാല്‍ വെടിയുണ്ടകള്‍ എവിടെ എന്ന ചോദ്യത്തിന് ആഭ്യന്തര വകുപ്പിനോ പോലീസിനോ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല എന്നതാണ് സംഭവത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നത്.