കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമർശനവുമായി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി നടത്തിയ 'കോവിഡ് റാണി'എന്ന പരാമർശം വിവാദം ഉയർത്തിയ സാഹചര്യത്തിലാണ് ബൃന്ദയുടെ പ്രതികരണം.
കെ.കെ.ശൈലജയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റെ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത് സ്ത്രീ വിരുദ്ധവും അധിക്ഷേപരവുമായ പ്രസ്താവനയാണെന്നും അതിനെ കടുത്ത രീതിയിൽ അപലപിക്കുന്നുവെന്നും ബ്രിന്ദ കാരാട്ട് പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന, ആഗോളതലത്തിൽ ഇതിന്‍റെ പേരിൽ പ്രശംസ നേടിയ ആരോഗ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാൾ നടത്താൻ മാത്രം കോൺഗ്രസ് ഇത്ര അധപതിച്ചു പോയോ എന്നും ബ്രിന്ദ(Brinda Karat) ചോദിച്ചു.
'കേരളത്തിന്‍റെ ആരോഗ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ ലോകം മുഴുവൻ പ്രശംസിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ താത്പ്പര്യങ്ങളെയാണ് അവർ പ്രതിനിധീകരിക്കുന്നത്. മറ്റൊരു പാർട്ടിയിൽ നിന്നാണെങ്കിൽ പോലും സ്വന്തം സംസ്ഥാനത്ത് നിന്നുള്ള ഒരു വനിതാ മന്ത്രി ഇത്തരത്തിൽ പ്രശംസകൾ നേടുമ്പോഴാണ് മുല്ലപ്പള്ളി(Mullappalli Ramachandran) ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത്. ഇത് നാണക്കേടാണ്' ബ്രിന്ദ കാരാട്ട് പറഞ്ഞു.
'കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരു സ്ത്രീയെ വ്യക്തിപരമായി ആക്രമിക്കുന്നതാണോ കോണ്‍ഗ്രസിന്‍റെ സംസ്കാരം.. അങ്ങനെയാണെങ്കിൽ അത് തീർത്തും നാണക്കേടാണ്.. കെ.കെ.ശൈലജ(KK Shailaja)യെ മാത്രമല്ല രാജ്യത്തെ മുഴുവൻ സ്ത്രീകളെയുമാണ് അദ്ദേഹം അപമാനിച്ചിരിക്കുന്നത്.. ഏറ്റവും കുറഞ്ഞ പക്ഷം പരസ്യമായി മാപ്പു പറയാനെങ്കിലും മുല്ലപ്പള്ളി തയ്യാറാകണം' ബ്രിന്ദ കൂട്ടിച്ചേർത്തു.
നിപ രാജകുമാരി എന്ന് പേരെടുത്ത ശേഷം കോവിഡ് റാണിയാകാനാണ് കെ.കെ.ശൈലജ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നെങ്കിലും ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് മന്ത്രി അന്ന് കോഴിക്കോട്ട് ക്യാമ്പ് ചെയ്തത്. ഇപ്പോൾ കോവിഡ് റാണിയെന്ന പേരെടുക്കാനുള്ള പരിശ്രമം മാത്രമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നായിരുന്നു പ്രസ്താവന