കോഴിക്കോട്: കേരളാതീരത്ത് ശക്തമായ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ നിറുത്തി വച്ചു. കനത്തമഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരളത്തിന്റെ വിവിധ തീരങ്ങളിൽനിന്ന് മത്സ്യബന്ധനത്തിനുപോയ അന്‍പതോളം ബോട്ടുകൾ ലക്ഷദ്വീപ് തീരത്ത് അടുപ്പിച്ചു
മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുമെന്നാണ് കാലാവസ്ഥ വിഭാഗം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കടലിനുള്ളിൽ കാറ്റിന്റെ വേഗം 65 കിലോമീറ്റർ വരെ ആയേക്കാം. തിരമാല രണ്ടര മുതൽ മൂന്നര വരെ മീറ്റർ ഉയരാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. ശ്രീലങ്കയ്ക്കു പടിഞ്ഞാറും ലക്ഷദ്വീപിനു കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലിദ്വീപിന് സമീപവും ഉള്ള തെക്കൻ ഇന്ത്യൻ കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.
കന്യാകുമാരിക്കു തെക്ക് ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കേരളാതീരത്ത് ശക്തമാകുന്നതായാണ് വിവരം. കഴിഞ്ഞ മൂന്നുദിവസമായി കനത്ത ജാഗ്രതയിലാണ് കേരള തീരം.