Edappal: ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം (Akkitham) അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. ദേശീയ പ്രസ്ഥാനത്തിലും യോഗാക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അക്കിത്തം.
കവിത, ചെറുകഥാ, നാടകം, വിവർത്തനം ലേഖന സമാഹാരം എന്നിവ ഉൽപ്പടെ അൻപതോളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ, പത്മശ്രീ, എഴുത്തച്ഛൻ പുരസ്കാരം എന്നിവയുൾപ്പടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പരേതയായ ശ്രീദേവി അന്തർജനമാണ് ഭാര്യ. പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീലാ, നാരായണൻ എന്നിവരാണ് മക്കൾ.
വേദം,ഇംഗ്ലീഷ്, കണക്ക്, തമിഴ് എന്നിവ പഠിച്ചിട്ടുള്ള അക്കിത്തം എട്ടു വയസ് മുതൽ കവിതയെഴുതുമായിരുന്നു. ചിത്രകലയിലും സംഗീതത്തിലും താല്പര്യം കാട്ടിയിരുന്നു. വിടി ഭട്ടതിരിപാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്ന അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപ സമിതി അംഗമായിരുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ALSO READ| മുൻ കാമുകിയെ തീകൊളുത്തി; തീ പടർന്നപ്പോൾ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു, ഒടുവിൽ..!
ആകാശവാണിയിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്‌ഠിച്ച അക്കിത്തം 1985 ൽ വിരമിച്ചു. ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, മനസാക്ഷിയുടെ പൂക്കൾ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ. വെണ്ണക്കല്ലിന്റെ കഥ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.