ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങൾക്ക്, മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിന് നന്ദി പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി.
അഭിനന്ദന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തുള്ള ട്വീറ്റിലായിരുന്നു സിദ്ദുവിനുള്ള നന്ദി അറിയിക്കല്‍.
നവജ്യോത് സിംഗ് സിദ്ദുവിന്റെ സത്യസന്ധമായ ശ്രമങ്ങള്‍ക്കും അഭിനന്ദനെ വിട്ടയച്ച ഇമ്രാൻ ഖാന്‍റെ നല്ല മനസ്സിന് നന്ദി പറഞ്ഞ ഉമ്മൻചാണ്ടി ഇന്ത്യയും പാക്കിസ്ഥാനും ഇടയിൽ വേഗം സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റിൽ കുറിച്ചു.
#WelcomeHomeAbhinandan - Thanks to genuine efforts of @sherryontopp and the goodwill gesture from @ImranKhanPTI. Yes, courage is contagious and I hope peace will ensue on both sides of the border. pic.twitter.com/S3g2pC7TvH
— Oommen Chandy (@Oommen_Chandy) March 1, 2019
പിന്നാലെ, ഉമ്മന്‍ ചാണ്ടിയുടെ ട്വീറ്റിനു മറുപടിയുമായി സിദ്ദു രംഗത്തെത്തി. മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് സിദ്ദു മറുപടി സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം മൂന്ന് ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ഇന്നലെ ഇന്ത്യയിലെത്തി. ഇന്ത്യയുടെ വീര പുത്രന് രാജ്യം ഒറ്റക്കെട്ടായി വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
വൈദ്യപരിശോധനകൾക്കായി അഭിനന്ദനെ ഇന്ന് ഡല്‍ഹിയിലെ എയിംസിൽ പ്രവേശിപ്പിക്കും. അതിനു ശേഷം ഇന്ന് ഡല്‍ഹിയില്‍ ഉന്നത സൈനിക ഉദ്ദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹത്തോട് പാക് കസ്റ്റഡിയിലെ അനുഭവങ്ങള്‍ ചോദച്ചറിയും.