കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം എന്‍ഐഎ പരിശോധിക്കും.
തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസര്‍ ടി. ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതികള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കും. കൈവെട്ട് കേസിലെ പ്രതികള്‍ ജയിലിന് പുറത്തുള്ള സാഹചര്യത്തിലാണ് അന്വേഷണം അവരിലേക്കും കേന്ദ്രീകരിക്കുന്നതെന്നും എന്‍ഐഎ സൂചിപ്പിച്ചു.
അഭിമന്യൂവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ടോ എന്ന്‍ അന്വേഷിക്കുമെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന കാര്യം പറയാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരെത്തെ വ്യക്തമാക്കിയിരുന്നു. അഭിമന്യൂവിനെ കൊന്നത് പ്രൊഫഷണല്‍ സംഘമാണെന്നും ഡിജിപി സൂചിപ്പിച്ചിരുന്നു.
2010 ജൂലൈ 4നാണ് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച് ന്യൂമാൻ കോളേജിലെ മലയാളം പ്രഫസര്‍ ടി. ജെ ജോസഫിനെ മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, എസ്.ഡി.പി.ഐ പ്രവർത്തകർ ചേര്‍ന്ന്‍ വലത് കൈപ്പത്തി വെട്ടിമാറ്റിയത്.
സമാന രീതിയിലുള്ള ആസൂത്രിത സംഭവമായതുകൊണ്ടാണ് ദേശീയ അന്വേഷണ ഏജന്‍സി കൈവെട്ട് കേസ് പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.