തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജനുവരിയില്‍ 20,000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്തെ 4,775 സ്‌കൂളുകളില്‍ 45,000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തിയായത്. ഇതനുസരിച്ച് 60,250 ലാപ്‌ടോപ്പുകളും 43,750 പ്രൊജക്ടറുകള്‍ക്കുമുള്ള സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ കൈറ്റ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമനുസരിച്ച് നല്‍കിക്കഴിഞ്ഞുവെന്നും കൈറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി.
493.5കോടി രൂപയുടെ കിഫ്ബി അംഗീകരിച്ച ഹൈടെക് സ്‌കൂള്‍ പ്രോജക്ടില്‍ 299.95 കോടി രൂപ ലാപ്‌ടോപ്പ്-പ്രൊജക്ടറുകള്‍ക്കുള്ളതായിരുന്നു. എന്നാല്‍ ടെണ്ടര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം നികുതിയൊഴികെ 228.04കോടി രൂപയ്ക്കാണ് ടെണ്ടര്‍ ലഭിച്ചത്. അതായത് കിഫ്ബി അംഗീകരിച്ച എസ്റ്റിമേറ്റില്‍ നിന്നും 71.91കോടി രൂപ (23.97%) കുറവിലാണ് ഉപകരണങ്ങള്‍ വാങ്ങുക.
പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഓരോ ലാപ്‌ടോപ്പിലും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ശരാശരി 1.5 ലക്ഷം രൂപ നല്‍കേണ്ടിവരുന്ന സോഫ്റ്റ്വെയര്‍ സഞ്ചയം പ്രീലോഡ് ചെയ്താവും നല്‍കുക. ഈ ഇനത്തില്‍മാത്രം 900 കോടി രൂപയുടെ ലാഭം ഖജനാവിനുണ്ടാകും.
അഞ്ചുവര്‍ഷത്തെ കോംപ്രിഹെന്‍സീവ് വാറണ്ടി ഉള്ളതിനാല്‍ ഇനി സ്‌കൂളുകള്‍ക്ക് അഞ്ചുവര്‍ഷം മെയിന്റനന്‍സ് ഇനത്തില്‍ ബാധ്യത ഉണ്ടാവുകയില്ല. പരാതി പരിഹരിക്കാനുള്ള കോള്‍സെന്റര്‍, വെബ്‌പോര്‍ട്ടല്‍ എന്നിവ കൈറ്റ് സജ്ജമാക്കും. നിശ്ചിത സമയത്തിനകം സ്‌കൂളുകളില്‍ നിന്നുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിദിനം 100 രൂപ നിരക്കില്‍ കമ്പനികള്‍ പിഴ നല്‍കണമെന്ന് കര്‍ശന വ്യവസ്ഥയും കരാറിലുണ്ട്.