ന്യൂഡല്‍ഹി: പാക് സൈന്യത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വാര്‍ത്തമനെ വീര്‍ ചക്ര പുരസ്കാരത്തിന് വ്യോമസേന ശുപാര്‍ശ ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബഹുമതിയാണ് വീര്‍ ചക്ര. പരം വീര്‍ ചക്ര, മഹാ വീര്‍ ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികള്‍.
പാക്കിസ്ഥാന്‍റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക്ക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ മാർച്ച് ഒന്നാം തീയതിയാണ് പാക്കിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.
ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക്ക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്‍റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും മുന്‍നിര്‍ത്തിയാണ് വീര്‍ ചക്ര പുരസ്കാരത്തിനായി അഭിനന്ദന്‍ വര്‍ത്തമനെ വ്യോമസേന ശുപാര്‍ശ ചെയ്തത്. പാക്കിസ്ഥാന്റെ എഫ്-16 വിമാനമാണ് അഭിനന്ദന്‍ വെടിവച്ചിട്ടത്.
അഭിനന്ദിനൊപ്പം ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേന മെഡലിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇതിന്പുറമേ അഭിനന്ദനെ ശ്രീനഗറിന് പുറത്തുള്ള എയര്‍ബേസ് ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്‍റെ സുരക്ഷ കണക്കിലെടുത്ത് പുതിയനിയമനം എവിടെയ്ക്ക് എന്നകാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.