ഭോപ്പാൽ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു സംസാരിക്കുന്നതിനിടെ പാക്ക് അധീന കശ്മീര്‍ എന്നതിന് പകരം 'ഇന്ത്യൻ അധീന കശ്മീരെന്ന്' പറഞ്ഞ ദിഗ്‌വിജയ് സിങ്ങിന് നാക്ക് പിഴച്ചു. മാധ്യമപ്രവർത്തകൻ തെറ്റു ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം തനിക്കുപറ്റിയ പിഴ തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്ത്യയുടെ കശ്മീരെന്നു തിരുത്തിപ്പറയുകയും ചെയ്തു.
പ്രധാനമന്ത്രി പാക്ക് അധീന കശ്മീരിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്.ഇതു വളരെ നല്ല കാര്യമാണ്. എന്നാല്‍ അദ്ദേഹം ഇന്ത്യയുടെ ഭാഗമായ കശ്മീരികൾക്കിടയിൽ വിശ്വാസ്യതയുണ്ടാക്കാന്‍ അവരുമായി ചര്‍ച്ചയ്ക്ക് തയാറാകണം. അതു പാക്ക് അധീന കശ്മീരികളെന്നോ ‘ഇന്ത്യ അധീന കശ്മീരി’കളെന്നോ അല്ല. ചർച്ചയിലൂടെയെ അതു പരിഹരിക്കാനാകൂ, ഇതായിരുന്നു ദിഗ്‌വിജയ് സിങ് പറഞ്ഞത്.
എന്നാൽ നാക്കുപിഴച്ചതു മനസ്സിലാക്കിയ ദിഗ്‌വിജയ് സിങ് തെറ്റുതിരുത്തി. മോദി ഇന്ത്യയുടെ കശ്മീരിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ല, പാക്ക് അധീന കശ്മീരിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നതെന്ന് അദ്ദേഹം പിന്നീടു വ്യക്തമാക്കി. അതേസമയം, ദിഗ്‌വിജയ് സിങ്ങിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.