ന്യൂഡല്‍ഹി: ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനും ഫോറിന്‍ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്‍റെ സാന്നിധ്യം ആയുധമാക്കി ബിജെപി. പരിപാടി ആസൂത്രണം ചെയ്തത് കോണ്‍ഗ്രസാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ലണ്ടനില്‍ എന്തെടുക്കുകയായിരുന്നു. എന്തധികാരത്താലാണ് കപില്‍ സിബല്‍ ആ പരിപാടിയില്‍ പങ്കെടുത്തത്. കപില്‍ സിബല്‍ പാര്‍ട്ടിയുടെ പേരില്‍ സ്ഥിതിഗതികൾ നിരീക്ഷിക്കുകയായിരുന്നുവെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത പരിപാടിയാണിതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പരിപാടിയുടെ സംഘാടകനായ ആഷിഷ് റേ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ഇയാളാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ് ബന്ധമുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ആഷിഷ് സ്ഥിരമായി എഴുതിയിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
2014-ലെ ലോക്സഭാ തിരഞ്ഞടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടു കാട്ടിയെന്ന് ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനും ഫോറിന്‍ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയില്‍ ആരോപണമുയര്‍ന്നിരുന്നു.
2014ല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് കാട്ടിയാണ് ബിജെപി വിജയിച്ചതെന്ന് സൈബര്‍ വിദഗ്ധന്‍ സെയ്ദ് ഷൂജ യുഎസില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സി൦ഗിലൂടെ ആരോപിച്ചിരുന്നു. കൂടാതെ, ഹാക്കിംഗിന് സഹായിച്ചത് ജിയോ ആണെന്നും സെയ്ദ് ഷൂജ പറഞ്ഞിരുന്നു.
അതേസമയം, പരിപാടിയില്‍ കപില്‍ സിബല്‍ ആകസ്മികമായി പങ്കെടുത്തതല്ലെന്നും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സിബലിനെ അയച്ചതാണെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ ഹാക്കിംഗ് ഭീതി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നഖ്‌വി പറഞ്ഞു.
അതേസമയം സംഘാടകര്‍ ക്ഷണിച്ചതു കൊണ്ടാണ് കപില്‍ സിബല്‍ പോയതെന്നും കോണ്‍ഗ്രസ് പ്രതിനിധിയായല്ല അദ്ദേഹം പങ്കെടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.