ലൈംഗിക പീഡനക്കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പുവിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് ജോധ്പുർ കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവായി.
ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിലെ ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചെന്നാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബാപ്പുവുമായി (യഥാര്‍ത്ഥ ബാപ്പുജി പൊറുക്കേണമേ...) ചില ബന്ധങ്ങളുണ്ട്. അസാറാം സ്റ്റേജില്‍ സ്തുതിഗീതം പാടുന്നതും മോദി ഏറ്റു ചൊല്ലുന്നതുമാണ് ആദ്യ ബന്ധം. ഇതൊരു ആത്മീയ ബന്ധമെന്ന് വേണമെങ്കില്‍ ദൃഷ്ടാന്തിക്കാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതുമാണ്. മറ്റൊരു ബന്ധമാണ് ഏറെ രസകരം, രണ്ടുപേരും ഒരേ ജോലിയില്‍ പരിചയമുള്ളവര്‍. അതേ, ഇരുവരും ചായക്കച്ചവടക്കാരായിരുന്നു!
1941 ഏപ്രില്‍ 1ന് നവാബ് ഷാ ജില്ലയില്‍ ജനിച്ച അസാറാം ബാപ്പുവിന്‍റെ യഥാര്‍ത്ഥ പേര് അസുമല്‍ തൗമല്‍ ഹര്‍പലാനി (അസുമല്‍ സിരുമലാനി) എന്നാണ്. അമ്മയില്‍ നിന്ന് ധ്യാനവും ആത്മീയതയും പഠിക്കുന്നതിന് മുന്‍പ്, ബാപ്പുവിന് ചായക്കച്ചവടമായിരുന്നു (ചായക്കച്ചവടം അത്ര മോശം തൊഴിലൊന്നുമല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു) ജോലി. പക്ഷേ, ബാപ്പു പില്‍ക്കാലത്ത് മദ്യക്കച്ചവടത്തിലേക്ക് തന്‍റെ വ്യാപാരം ഉയര്‍ത്തുകയായിരുന്നു.
ആജീവനാന്തകാലം ജയിലില്‍ കിടക്കേണ്ടി വന്ന 'സ്വന്തം വിധി' മുന്നേ മനസ്സിലാക്കാന്‍ കഴിയാതെ പോയ ദൈവത്തിന് (മഹാദേവാ...കാത്തുരക്ഷിക്കണേ...) പതിനഞ്ച് രാജ്യങ്ങളിലായി ലക്ഷക്കണക്കിന് അനുയായികളാണ് ഉള്ളത്. പോരാത്തതിന് 450ലേറെ ആശ്രമങ്ങളും 4500 കോടിയിലേറെ സ്വത്തുക്കളും ബാപ്പുവിനുണ്ട്. 'ദൈവത്തിന്‍റെ കോപത്താല്‍' രാജ്യത്ത് പ്രളയമോ മറ്റോ ഉണ്ടായില്ലെങ്കില്‍ ശേഷിക്കുന്നകാലം അഴിക്കുള്ളില്‍ കിടക്കാനാകും ഈ ദൈവത്തിന്‍റെ വിധി.