ഡെറാഡൂൺ: ഏറെനാളുകളായി രാജ്യത്തെ ഒരു വിഭാഗം ആളുകള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിലൊന്നായ പശുക്കളുടെ ‘രാഷ്ട്രമാതാവ്’ പദവി സഫലമാവാന്‍ പോകുന്നു.
ഉത്തരാഖണ്ഡ് നിയമസഭയാണ് പശുവിന് ‘രാഷ്ട്രമാതാവ്’ പദവി നല്‍കണമെന്ന പ്രമേയം പാസ്സാക്കിയത്. ബുധനാഴ്ച ചേർന്ന നിയമസഭാ യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യയാണ് പ്രമേയം മുന്നോട്ടുവച്ചത്. അതേസമയം, പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസടക്കമുളളവർ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.
സഭയിൽ പ്രമേയം പാസ്സാക്കുന്നതിന് മുമ്പ് പശുവിനെക്കുറിച്ച് മന്ത്രി പ്രഭാഷണ൦ നടത്തിയിരുന്നു. പശുവിന്‍റെ ഗുണങ്ങള്‍ നിരത്തിയായിരുന്നു മന്ത്രിയുടെ പ്രഭാഷണ൦. ലോകത്താകമാനമുള്ള മൃഗങ്ങളിൽ പശു മാത്രമാണ് 'ഓക്സിജൻ' പുറത്തേക്ക് വിടുന്നതെന്നായിരുന്നു പ്രമേയം പാസ്സാക്കേണ്ടതിന്‍റെ മുഖ്യ കാരണങ്ങളിൽ ഒന്നായി മന്ത്രി ചൂണ്ടിക്കാട്ടിയത്. അതായത് പശു ശ്വസന പക്രിയയില്‍ അകത്തേയ്ക്കെടുക്കുന്നതും പുറത്തേയ്ക്ക് വിടുന്നതും 'ഓക്സിജൻ' തന്നെയെന്നായിരുന്നു മന്ത്രി തന്‍റെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചത്. കൂടാതെ ഗോമൂത്രത്തിന്‍റെ 'ഔഷധ ഗുണങ്ങളെ' കുറിച്ചും അവര്‍ സംസാരിച്ചു. മുലപ്പാല്‍ കഴിഞ്ഞാല്‍ നവജാത ശിശുക്കള്‍ക്ക് നല്കാന്‍ ഏറ്റവും മികച്ചത് പശുവിന്‍ പാല്‍ ആണ് എന്നും അവര്‍ സൂചിപ്പിച്ചു.
മുന്‍പ് അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാര്‍ പശു സംരക്ഷണ നിയമ൦ പസ്സാക്കിയതിലൂടെ സംസ്ഥാനത്ത് പശു വധം പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഈ നിയമം രാജ്യമൊട്ടുക്ക് പ്രാബല്യത്തിലാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു.