Home> India
Advertisement

ബീഹാര്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി? ഉപേന്ദ്ര കുശ്‌വാഹ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചു

കഴിഞ്ഞ കുറേ മാസങ്ങളായി ബീഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ ഉടലെടുത്തിരുന്ന പൊട്ടിത്തെറി മൂര്‍ധന്യത്തില്‍!!

ബീഹാര്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി? ഉപേന്ദ്ര കുശ്‌വാഹ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചു

ന്യൂഡൽഹി: കഴിഞ്ഞ കുറേ മാസങ്ങളായി ബീഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ ഉടലെടുത്തിരുന്ന പൊട്ടിത്തെറി മൂര്‍ധന്യത്തില്‍!! 

ബീഹാറില്‍ എന്‍ഡിഎ സഖ്യം അന്യോന്യം അത്ര രസത്തിലല്ല എന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേന്ദ്ര മാനവശേഷി വികസന സഹമന്ത്രിയും രാഷ്ട്രീയ ലോക്സമതാ പാർട്ടി (ആർഎൽഎസ്പി) നേതാവുമായ ഉപേന്ദ്ര കുശ്വാഹ എന്‍ഡിഎയില്‍നിന്നും രാജിവച്ചിരിക്കുകയാണ്. 

കൂടാതെ, ഇന്നു നടക്കുന്ന എൻഡിഎയുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച ഉപേന്ദ്ര കുശ്‌വാഹ, വൈകിട്ടു നടക്കുന്ന വിശാല പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍, പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ആർഎൽഎസ്പിയുടെ നീക്കം ബിജെപിയെ  പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

അതേസമയം, ആര്‍എല്‍എസ്പിയുടെ വിമത എംപി അരുണ്‍ കുമാര്‍ ഉള്‍പ്പടെയുള്ള രണ്ട് എംപിമാര്‍ക്ക് കുശ്വാഹ എന്‍ഡിഎ വിടുന്നതിനോട് യോജിപ്പില്ല. വിമത എംപി എന്‍ഡിഎയ്ക്കുള്ള തന്‍റെ പിന്തുണ പിന്‍വലിയ്ക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു.

ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തർക്കമാണ് രാജിയില്‍ കലാശിച്ചത്. ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എസ്പിയും രാം വിലാസ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയും ബീഹാറില്‍ എന്‍ഡിഎ നല്‍കിയിരിക്കുന്ന സീറ്റു വിഹിതത്തില്‍ സന്തുഷ്ടരല്ല എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുപോലെ 10 സീറ്റ് വേണമെന്നാണ് കുശ്‌വാഹയും പാസ്വാനും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബിജെപി നേതൃത്വം നടത്തിയ സീറ്റ് വിഭജനത്തില്‍ 8 സീറ്റ് മാത്രമേ ഇരു പാര്‍ട്ടികള്‍ക്കുമായി ലഭിക്കുകയുള്ളൂ. അവസാനം പുറത്തുവന്ന സീറ്റ് വിഹിതമനുസരിച്ച് ആകെയുള്ള 40 സീറ്റില്‍ 16 സീറ്റുകളിൽവീതം ബിജെപിയും ജെഡി(യു)വും മത്സരിക്കും. 

മാസങ്ങളായി എന്‍ഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതിന് കുശ്‌വാഹ പദ്ധതിയിട്ടിരുന്നു എന്ന് വേണം കരുതാന്‍. കാരണം, കഴിഞ്ഞ മാസം അദ്ദേഹം, ലോക് താന്ത്രിക് ജനതാദള്‍ നേതാവും മുന്‍ എൻഡിഎ കൺവീനറുമായ ശരദ് യാദവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ആര്‍.ജെ.ഡി നേതാക്കളുമായും അദ്ദേഹം സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു.   

കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവരുന്ന സീറ്റ് വിഭജനത്തിൽ അന്തിമതീരുമാനം കാണാനാകാതെ ബിജെപി നേതൃത്വവും വലയുകയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ബീഹാര്‍ നിര്‍ണ്ണായകമായ ഒരു സംസ്ഥാനമാണ്. ഒരു തരത്തിലും നിതീഷ് കുമാറിനെ പിണക്കാന്‍ ബിജെപി തയ്യാറല്ല. മുന്നണിയുമായുള്ള ബന്ധ൦ മോശമായാല്‍ കളം മാറ്റി ചവിട്ടുന്ന നിതീഷിനെ മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ ബിജെപി ആവത് ശ്രമിക്കുന്നുണ്ട്.

2014ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിയെ സംബന്ധിച്ചിടത്തോളം 2019ലെ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനും കൂടുതല്‍ ചെറു പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനുമുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വത്തിന് തിരിച്ചടി നല്‍കി ഉപേന്ദ്ര കുശ്‌വാഹ സഖ്യം വിടുന്നത്. 

 

Read More