അനശ്വര പ്രണയത്തിന്‍റെ പ്രതീകമായി നിലകൊള്ളുന്ന താജ്മഹലിന്‍റെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. താജ്മഹലിന്‍റെയും പരിസര പ്രദേശങ്ങളുടെയും സംരക്ഷണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ താജ്മഹലിന്‍റെ സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പുക മലിനീകരണവും, അതുപോലെയുള്ള മറ്റു പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്നും താജ്മഹലിനെ സംരക്ഷിക്കുന്നതിനാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.
എന്നാല്‍ നവംബറില്‍ കോടതി ആ ഉത്തരവ് പിന്‍വലിക്കുകയും താജ് ട്രപീസിയം സോണിനോട് (ടി.ടി.എസ്) താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള സമഗ്ര ആശയം മുന്നോട്ടു വയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതുകൂടാതെ, താജിന്‍റെ പരിസര പ്രദേശങ്ങളിലുള്ള അനധികൃത സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്നും കൂടുതല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് താജ്മഹലിന്‍റെ ഭംഗി നിലനിര്‍ത്തണമെന്നും യു പി സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.
പരിസ്ഥിതി മലിനീകരണം മൂലം താജ്മഹല്‍ നിലനില്‍പിനായുള്ള പോരാട്ടത്തിലെന്നാണ് റിപ്പോര്‍ട്ട്. യമുന നദിയില്‍ നിന്നുള്ള മണല്‍ വാരലും രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റുമാണ് താജ്മഹലിനു ഭീഷണിയാവുന്നത്. കൂടാതെ സന്ദര്‍ശകരുടെ സ്പര്‍ശം കാരണം വെള്ള മാര്‍ബിളിന്‍റെ തിളക്കം മങ്ങുകയും ചെയ്തു.
പ്രകൃതിയും വായു മലിനീകരണവും കൂടാതെ മനുഷ്യനും താജിനു ഭീഷണിയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം. 1985 ല്‍ ആഗ്ര നഗരത്തില്‍ 40,000 വാഹനങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ എട്ടു ലക്ഷത്തിലധികം വാഹനങ്ങളാണുള്ളത്. ഇത് വായുമലിനീകരണം വന്‍തോതില്‍ വര്‍ദ്ധിയ്ക്കാന്‍ ഇതിടയാക്കി.