ഉത്തര്‍പ്രദേശ്: ഉന്നാവോയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കറിന്‍റെ മൊഴികളിൽ വൈരുദ്ധ്യമെന്ന് സിബിഐ പറയുന്നു അതിനാല്‍ സെങ്കറിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ഇയാളെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവന്നേക്കും.
കേസുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കര്‍ 7 ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടത്.
ഇതേത്തുടർന്നാണ് ഇയാളെ നാർക്കോ, പോളിഗ്രാഫ് ടെസ്റ്റുകൾക്ക് വിധേയനാക്കാൻ കോടതിയിൽ അപേക്ഷ നൽകാൻ സിബിഐ തീരുമാനിച്ചത്. ടെസ്റ്റുകൾ നടത്താൻ ഡല്‍ഹിയിൽ മാത്രം സൗകര്യമുള്ളതിനാൽ സിബിഐ സെങ്കറിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നേക്കും.
ബിജെപി എംഎൽഎയായ സെങ്കറിനെ ഉന്നാവിലെത്തിച്ച് തെളിവെടുക്കുമെന്നും ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മുന്നിലെത്തിച്ച് തിരിച്ചറിയൽ നടപടി പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.
നീതി തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. ഈ കേസില്‍ ഒരു വര്‍ഷം മുന്‍പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ആരോപിക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും സമരം നടത്തിയതിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് മരണപ്പെട്ടതോടെ പൊലീസും സര്‍ക്കാരും പ്രതിരോധത്തിലായി. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.