ന്യൂഡല്‍ഹി: ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെങ്കറിനെ സിബിഐ അറസ്റ്റ് ചെയ്തു. അത്യന്തം നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.
നീതി തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് കേസ് ചര്‍ച്ചയാകുന്നത്. ഒരു വര്‍ഷം മുന്‍പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സമരം ചെയ്ത പെണ്‍കുട്ടിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് മരണപ്പെട്ടതോടെ പൊലീസും സര്‍ക്കാരും പ്രതിരോധത്തിലായി. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയതും അറസ്റ്റ് നടന്നതും.
ബലാല്‍സംഗം ചെയ്യുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് പ്രായം പതിനാറ് ആയിരുന്നതിനാല്‍ പോക്സോ വകുപ്പുകളും എംഎല്‍എയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും എംഎല്‍എയ്ക്കെതിരെ ചുമത്തിയതായി സിബിഐ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണവും ഇതോടൊപ്പം അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ എംഎല്‍എയുടെ സഹോദരനുള്‍പ്പടെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.