ന്യൂഡല്‍ഹി: ദുര്‍ഗ്ഗ വിഗ്രഹ നിമജ്ജനം എല്ലാ ദിവസവും അര്‍ദ്ധരാത്രി വരെ നടത്താന്‍ കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കി. അതോടൊപ്പം തന്നെ കോടതി പോലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതായത്, ദുര്‍ഗ്ഗ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കും മുഹറം റാലിയ്ക്കുമുള്ള പാതകള്‍ പ്രത്യേകം വിവേചിച്ചിരയ്ക്കണം.
മുഹറത്തിന് ദുര്‍ഗ്ഗ വിഗ്രഹ നിമജ്ജനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അടിസ്ഥാനരഹിതമാണെന്നും നിയന്ത്രണവും നിരോധനവും തമ്മില്‍ അന്തരമുണ്ട് എന്നും ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു. അതുകൂടാതെ കൊല്‍ക്കത്ത ഹൈക്കോടതി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ഇത്തവണ മുഹറവും ദുര്‍ഗ്ഗ പൂജയും ഒരേ ദിവസമായാതിനാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുഹറം ആഘോഷിക്കുന്ന 24 മണിക്കൂര്‍ ദുര്‍ഗ്ഗ വിഗ്രഹ നിമജ്ജനം പാടില്ല എന്നൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു.
എന്നാല്‍ സംസ്ഥാന ബിജെപി ഘടകം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഭൂരിപക്ഷ സമുദായങ്ങളുടെ മനോവികാരത്തെ വേദനിപ്പിച്ചു എന്ന് യൂത്ത് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ പറഞ്ഞു.
2016 -ലും ഇതേപോലെ ഒരു നിര്‍ദ്ദേശം മമത ബാനര്‍ജി മുന്നോട്ടു വച്ചിരുന്നു, പക്ഷേ അത് കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് നവരാത്രി മഹോത്സവം. പശ്ചിമ ബംഗാളിനെ സംബന്ധിച്ചിടത്തോളം നവരാത്രി കാലയളവിലുള്ള ദുര്‍ഗ്ഗ പൂജ അവരുടെ ഏറ്റവും വലിയ ആഘോഷമാണ്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ദുര്‍ഗ്ഗ പൂജ വളരെ സന്തോഷത്തോടെയും ഉല്ലാസത്തോടെയും അവര്‍ ആഘോഷിക്കുന്നു.