പഠാൻകോട്ട് (പഞ്ചാബ്) ∙ പഠാൻക്കോട്ടിന് സമീപമുള്ള പ്രദേശങ്ങളില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ഇവര്‍ ഏത് നിമിഷവും വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും സമീപവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന പഞ്ചാബ് പൊലീസ് തിരച്ചിൽ നടത്തി. പഠാൻകോട്ടിനുസമീപമുള്ള 28 ഗ്രാമങ്ങളിലാണ് തിരച്ചിൽ നടത്തിയത്.
ഉന്നത റാങ്കിലുള്ള രണ്ടു പൊലീസുകാരടക്കം 300 പേരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോകളും സംഘത്തിലുണ്ടായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വ്യോമസേനാ താവളം സുരക്ഷിതമാണെന്നു പരിശോധനയ്ക്കുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പഠാൻക്കോട്ടിന് സമീപമുള്ള പ്രദേശങ്ങളില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ഇവര്‍ ഏത് നിമിഷവും വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും ഇതുസംബന്ധിച്ച് സമീപവാസികള്‍ വിവരം നല്‍കിയതായും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഭട്ടാചാര്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജമ്മുവിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി എത്തിയതായിരുന്നു സമിതി.
ഈ വര്‍ഷം ജനുവരി രണ്ടിനാണ് പഠാൻകോട്ട് വ്യോമതാവളം തീവ്രവാദികള്‍ ആക്രമിച്ചക്കുന്നത്. മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ അടക്കം ഏഴ് സൈനികരാണ്ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യോമതാവളത്തില്‍ കടന്ന ആറ് തീവ്രവാദികളെയും സൈന്യം വധിച്ചിരുന്നു.